Monday, September 5, 2011

അച്ഛന്റെ ദു :ഖം

                               ഉറങ്ങികിടക്കുകയാണെന്‍ മകന്‍
                               നാളെപ്പുലര്‍കാലെയുണര്‍ന്നിടുവാന്‍
                               നിദ്രയില്‍ പോലുമോമല്‍ വദനത്തില്‍
                               സുസ്മേരസൂനങ്ങള്‍ വിടരുന്നു
                               എന്നിട്ടുമതു കണ്ടെന്നുടെ ചിത്തം
                               നൊന്തുനുറുങ്ങിയൊന്നുംപ്പറവാതെ
                               ആള്‍രൂപങ്ങളാം നിഴലുകളെത്തി
                               എന്തോച്ചൊല്ലുന്നതും നോക്കി ശിലപോല്‍
                               ഞാനിരിക്കുന്നുയെന്‍ വീടിനുമ്മറത്തില്‍ .

                               ചുവന്നയൊരു ശീലയാ വാതിലില്‍
                               ഞാത്തുന്നാരോ,മാകന്ദ ശിഖരങ്ങള്‍
                               വീഴും ശബ്ദമതുയര്‍ന്നു പറമ്പില്‍
                               വെല്ലിടുന്നതിനെയത്യുച്ചത്തിലു -
                               യരും പ്രാണേശ്വരി തന്നാര്‍ത്ത നാദം
                               വിട്ടുപിരിഞ്ഞുവോ പൊന്‍ മകനെ നീ
                               ക്ഷണമൊരു വാര്‍മഴവില്ലു പോലെ
                               കണ്ടു കണ്ടു കൊതി തീര്‍ന്നിടില്ലെന്നും
                               നീ പഠിച്ചു വളര്‍ന്നുമുയരത്തി -
                               ലെത്തും കാഴ്ചയെന്‍ ജീവത് സാഫല്യം.

                              ഹാ! ജലാശയമേയൊരു പലക -
                              പ്പുറമാവാത്തതെന്തെന്നുണ്ണി, നില
                              തെറ്റിയാഴമതില്‍പതിക്കും മുമ്പൊ -
                              രത്ഭുതമെന്‍ ഭൌതികത കൊതിച്ചു !
                              താഴ്ന്നു,താഴ്ന്നു പോകവെ മേലോട്ടുയര്‍ -
                              ന്നീടാനച്ഛന്റെ കൈത്താങ്ങു തേടി
                              പ്രാണ വായുവതിനു വിഘ്നമായി
                              നാസികയതിലടിയും വസ്തുക്കള്‍
                              നീക്കാനമ്മേയമ്മേയെന്നു കേണു നീ......

                               മൃത്യുവതറിഞ്ഞെത്തിയൊരെന്‍ കരം
                              ഗ്രഹിച്ചു മിണ്ടാതെ കഴിച്ചൊരെന്‍ത്തോ -
                              ഴന്‍ തന്‍ ചിത്തത്തിലെഴുത്തതെല്ലാമേ
                              വായിച്ചു തീര്‍ത്തു ഞാനും മൂകനായി.

                              വര്‍ഷങ്ങള്‍പിന്നിട്ടു കണ്ടുമുട്ടവേ
                              അപ്പൊഴുമായാത്മാവില്‍ ; ചിരിതൂകി
                              ഉറങ്ങുന്ന മകനെ കണ്ടു , ഞാനാ
                              കണ്‍കളിലൂടെ; തുടരുമാ മൌനം
                              പണ്ടു ഞാന്‍ വായിച്ചതൊക്കെയാ ,
                              ഹൃദയ ഭിത്തിയതില്‍‍ തെളിഞ്ഞൂ .
                                           
                                                                
                                     *   എന്റെ ഉറ്റ സുഹൃത്ത് ശശിയുടെ മകന്‍
                                     (കോഴിക്കോട് ആര്‍ .ഈ. സി ഒന്നാം സെമസ്റ്റര്‍
                                      വിദ്യാര്‍ത്ഥി) യദുകൃഷ്ണന്റെ അപമൃത്യുവിനെ ആസ്പ
                                      ദമാക്കി എഴുതിയത്.
                              മെയ് ലക്കം കുങ്കുമം മാസികയില്‍ പ്രസിദ്ധീകരിച്ചതു്

13 comments:

  1. ചില ചിത്രങ്ങള്‍ മനസ്സില്‍ വരച്ചു ഈ കവിത ..നന്നായിട്ടുണ്ട് മാഷേ :)

    ReplyDelete
  2. എന്തുകൊണ്ടാണ്‌ അതിങ്ങനെ എന്നു ചോദിച്ചാല്‍ അതിനൊരു വ്യക്തമായ മറുപടിയും സാധ്യമല്ല..

    ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..

    ആശംസകള്‍!!
    ഹൃദയപൂര്‍വ്വം.

    ReplyDelete
  3. മനസ്സില്‍ തൊട്ടു.....സസ്നേഹം

    ReplyDelete
  4. ഇത് നേരത്തെ വായിച്ചിട്ടുണ്ട്.
    ഓണാശംസകൾ

    ReplyDelete
  5. ഒരഛനും അമ്മക്കും ഇങ്ങനൊരു ദു:ഖം കൊടുക്കാതിരിക്കട്ടെ ദൈവം.

    ഓണാശംസകള്‍....

    ReplyDelete
  6. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കവിത

    ReplyDelete
  7. കരളിലൊരു നൊമ്പരം വായന കഴിഞ്ഞപ്പോള്‍ .

    ReplyDelete
  8. കരളിലൊരു നെരിപ്പോട്...കനലുകൾക്ക് അരുണന്റെ കടുംചുവപ്പ്..വായനയിൽ ഒരു നൊമ്പരപ്പാട്.... നല്ല എഴുത്തിന് ർന്റെ ഭാവുകങ്ങൾ....

    ReplyDelete
  9. വേദനകള്‍ എഴുതപ്പെട്ടവയാണ് ..

    തടയാന്‍ പലപ്പോഴും കഴിയാത്തവ ..


    "അച്ഛന്‍ ഉറങ്ങി കിടക്കുന്നു നിശ്ചലം "

    കവിത ഓര്‍മപ്പെടുത്തി ...

    ReplyDelete
  10. നല്ല കവിത.... നന്നായി .....പക്ഷെ എന്റെ കുഴപ്പം ആണോ എന്ന് അറിയില്ല ഈ ഫോണ്ട് എന്തോ വായനയെ മുഷിപ്പിക്കുന്നു

    ReplyDelete
  11. നല്ല കവിത.മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

    ReplyDelete
  12. വേദനയുടെ പൂക്കള്‍...

    ReplyDelete
  13. നന്നായിരിക്കുന്നു.

    ReplyDelete