Saturday, June 29, 2013

മഴയത്തു്



പെയ്യുന്നു മഴ പെയ്യട്ടെ മഴ
തണുത്ത മഴത്തുള്ളികളുടെ
കുളിരിൽ കുതിരാമിനി
ജല വിരലുകളുടെ നനുത്ത
സ്പർശനമേറ്റു നനയാം
മഴ തരുന്നഭിനിവേശം സഖി.

മഴയുടെ സുഖമ സംഗീതം
നുകർന്നും , മഴയുടെ ചടുല
നൃത്ത ചുവടുകളിൽ ലയിച്ചും
മറക്കാമിനിയോർമ്മകളിൽ
അനിഷ്ടമുതിരും പോയ കാല
ദു :ഖ പുരാണങ്ങളെ സഖീ

സഖീ ഈ മേഘ ജലധാര
നമ്മുടെ വിമൂക ശോകം
തുടക്കുവാനെത്തുമാകാശ
ധന്യ പുണ്യ തീർത്ഥമാണു
ഒന്നിച്ചു ചേർന്നു നനയാമിനി
ഉള്ളിലുണരട്ടെ ഭഗീരഥന്റെ
ആഹ്ലാദ സല്ലാപ ഗീതങ്ങൾ .

Sunday, June 23, 2013

മരങ്ങൾ



ഒരു ദിവസം കാതിനിമ്പമായി കേട്ടു ഞാൻ
മരങ്ങളുടെ കടയ്ക്കൽ ഒരിക്കലുമിനി മഴു 
കൊണ്ടു വെട്ടി മരങ്ങളെ വീഴ്ത്തില്ലെന്ന
പ്രതിജ്ഞയുടെ മുഴക്കങ്ങൾ വളരെ വ്യക്തമായി
അതു കൊണ്ടാകാം പറവകളന്നു കൂടുതൽ
ഉച്ചത്തിൽ ശബ്ജിച്ചും , ചിറകടിച്ചും ചില്ലകളിൽ
പറന്നിറങ്ങി ഇലകളെ ചുംബിക്കുന്നതു്
ആകാശത്തു നിന്നും നോക്കിയാൽ പച്ചപ്പരവതാനി
വിരിച്ച പോലെ നിരന്നു നിരന്നു ചേർന്നു നില്ക്കും
വൃക്ഷക്കൂട്ടങ്ങളിനി കാലങ്ങളെയതിജീവിക്കും
പറവകൾ അതിനാൽ സന്തോഷിക്കട്ടെ

ഒരു വരം പോലെ മഴ മേഘങ്ങളും വന്നെത്തുന്നു
വരണ്ടു വീണ്ടു കീറിയ മണ്ണിൽ പുതു മഴയിനി
പെയ്തിറങ്ങും ; മരങ്ങൾ സ്നാനത്തിനു തയ്യാറായി
ഇലകളും ചില്ലകളുമതു പ്രകടിപ്പിക്കുന്നു
അപ്പോൾ മുറിവേറ്റു പിടഞ്ഞു വീണ മരങ്ങളുടെ
നിശബ്ദ നിലവിളികൾ ഓർത്തു പോകയായി ഞാൻ
വിരലിലെണ്ണവുന്നവരുടെ കൂട്ടമായി മരങ്ങളുടെ
പ്രാണനായി യാചിച്ച കൊച്ചു വിലാപങ്ങൾ
ജീവൻ നിലനിറുത്തുന്നതിനു പറവകൾ ഫലങ്ങൾ
ചുണ്ടു കൊണ്ടടർത്തി ശ്രദ്ധപൂർവ്വം ഇടുമായിരുന്നു
എപ്പോഴോ കൊടുങ്കാറ്റു പോലെ വന്നുയവർ
വായ്ത്തല വെട്ടിത്തിളങ്ങുന്ന മഴു മരങ്ങളെ
വെട്ടി മുറിവേല്പിക്കുമ്പോൾ ആകാവുന്ന പോലെ
ഓരോ മരത്തെ ചുറ്റിപ്പിടിച്ചു നിന്നതാണു
ആഞ്ഞു പതിച്ച മരത്തോടൊപ്പം വീഴുമ്പോൾ
അടർന്നു മാറാതെ മരത്തിന്റ വേദനയിൽ വേദനിച്ചു

ഉണാരാനുള്ള വ്യഗ്രത കണ്ണുകളെ ഗ്രസിക്കുന്നു
വേണമെനിക്കുറക്കം നിദ്രയുടെ പടവിലിരുന്നാൽ
മരങ്ങൾ വെട്ടി വീഴ്ത്തില്ലെന്ന പ്രതിജ്ഞ
കേൾക്കാം , പറവകൾ ചില്ലകളിൽ പറന്നിറങ്ങി
ഇലകളെ മാറി, മാറി ചുംബിക്കുന്നതും കാണാം .