Thursday, March 1, 2012

ഒരു വീടിന്റെ കഥ


വീടങ്ങിനെയാണു്
അതെല്ലാവരെയും
ഇഷ്ടപ്പെടും ;
എല്ലാവരെയും
സ്നേഹിക്കയും ചെയ്യും
വീടിനു വിഭാഗിയതില്ല
വീടൊരു ഗ്രൂപ്പിലോ
പക്ഷത്തോ കൂടില്ല .

ചുമരുകളും , വാതിലുകളും
ജന്നലുകളും ,  വരാന്തയും
കിടപ്പുമുറികളും , ചായ്പ്പും
ആരോടും ദേഷ്യപ്പെടാറില്ല
ജന്നലിലൂടെയെത്തുന്ന
കാറ്റ് എല്ലാവര്‍ക്കും കൊള്ളാം
ചുമരിന്മേല്‍ ആരുടെ
ഫോട്ടോയും ആണിയടിച്ചു
തൂക്കിയിടാം,
ഏതു നിറത്തിലുള്ള
മാലയും ചാര്‍ത്തിക്കാം
വീടങ്ങിനെയാണു് .

വീട്ടില്‍ സദാ നടക്കുന്ന
വലിയ വഴക്കുകള്‍
അലോസരപ്പെടുത്തും,
എങ്കിലും
താമസക്കാരുടെ
സ്വകാര്യതയില്‍
ഒരിക്കലും  ഇടപെടാറില്ല
വീടു് അങ്ങിനെയാണു്

അസ്വാഭാവികമായി
ഒരു പതിവു തെറ്റിക്കല്‍
ഒരിക്കലുണ്ടായി
വീടിന്റെ തന്നെ
ചരിത്രത്തിലാദ്യം

കിടപ്പു മുറിയുടെ
കട്ടിളക്കു മുകളിലായി
ഒരു , ഒളിക്യാമറ ,
ഇണക്കിളിയുടെ പ്രാണന്‍
കൊരുത്തെടുത്ത വേടന്റെ
അമ്പു പോലെ ഒളിക്യാമറ !!!
ആദി കവി കുറിച്ച ,
ആദ്യകവിതാ ശകലം
വീടിന്റെ ചുണ്ടുകളില്‍
ശാപ വചസ്സുകളായി
മാ ! നിഷാദ.......
കണ്ണുകളില്‍ മങ്ങാത്ത
ചുവന്ന വെളിച്ചവുമായി
ഒരു മഹാനായ ചിന്തകന്റെ
അദൃശ്യ പ്രതിഷേധവും !

ഒന്നുമറിയാതെ
ആണ്‍ കിളി , ഇണയെ
പ്രണയത്തോടെ
അപ്പോള്‍ കടാക്ഷി -
ക്കുകയായിരുന്നു .

തീര്‍ന്നില്ല വീടിന്റെ
കൊണ്ടേ പോകുന്ന
കണ്ടക ശനി
ചുമരില്‍ , പണ്ഡിറ്റ്ജിക്കു
പകരം ഒബാമയുടെ
പുഞ്ചിരിക്കുന്ന ചിത്രം
എന്നാല്‍ ഒബാമയുടെ
നെഞ്ചത്തു്
റോസാപ്പൂവില്ലല്ലോ.